Breaking news

കടുത്തുരുത്തി വലിയ പള്ളിയിൽ നവീകരിച്ച ചുറ്റുവിളക്കിന്റെ വെഞ്ചരിപ്പ് കർമ്മം നടത്തി.

കടുത്തുരുത്തി: ചരിത്രപ്രസിദ്ധമായ കടുത്തുരുത്തി വലിയ പള്ളിയിലെ പുരാതന പ്രസിദ്ധമായ കരിങ്കൽ കുരിശിനോട് ചേർന്നുള്ള നവീകരിച്ച ചുറ്റുവിളക്കിന്റെ വെഞ്ചരിപ്പ് കർമ്മം നടത്തപ്പെട്ടു.
കോട്ടയം അതിരൂപത സഹായമെത്രാൻ അഭിവന്ദ്യ ഗീവർഗീസ് മാർ അഫ്രേം പിതാവ് തിരുകർമ്മങ്ങൾക്ക് നേതൃത്വം നൽകി. ക്രിസ്തു നമ്മുടെ പാപങ്ങൾക്കുവേണ്ടി കുരിശിനെ തന്നോട് ചേർത്തുവച്ചതിനാൽ കുരിശ് നിൽക്കുന്ന ഇടങ്ങൾ എപ്പോഴും അതിവിശുദ്ധമാണെന്നും, കുരിശിലൂടെ രക്ഷ ലഭിക്കുന്നു എന്ന പ്രത്യാശ നാം നിലനിർത്തണമെന്നും പിതാവ് പറയുകയുണ്ടായി.


1596 ൽ പണിപൂർത്തിയാക്കി 1599 ലെ വലിയ നോമ്പിലെ ദുഃഖ വെള്ളിയാഴ്ചയാണ് ഗോവ മെത്രാപ്പോലീത്ത ആയിരുന്ന അലക്സ് മെനേസിസ് ഈ കുരിശിന്റെ കൂദാശ കർമ്മം നിർവഹിച്ചത്.
പത്തടി നീളവും വീതിയും ഉയരവും ഉള്ള പീഠത്തിൽ 40 അടി നീളത്തിൽ ഒറ്റക്കല്ലിൽ തീർത്ത കരിങ്കൽ കുരിശിന് ആകെ 50 അടി ഉയരം ഉണ്ട്. ഭാരതത്തിലെ ഏറ്റവും വലിയ ഒറ്റക്കല്ലിൽ തീർത്ത കുരിശാണിത്.
കാലചക്രത്തിന്റെയും കാലാവസ്ഥയുടെയും കെടുതികളെ അതിജീവിച്ച് 430 വർഷം കടുത്തുരുത്തിയുടെ വിശ്വാസപ്രതീകമായി ഈ കരിങ്കൽ കുരിശ് നിലകൊള്ളുന്നു.
മനോഹരമായ കൊത്തുപണികൾ കൊണ്ട് അലംകൃതമാണ് അന്യാദൃശമായ കരിങ്കൽ കുരിശിന്റെ പീഠം. ഈശോയുടെ തിരുക്കുരിശിന്റെ ഒരംശം ഈ പീഠത്തിൽ ഒരു കരിങ്കൽ പേടകത്തിൽ സൂക്ഷിച്ചിട്ടുണ്ട്.


കേരള സഭാ ചരിത്രത്തിലെ ധാരാളം ചരിത്ര സംഭവങ്ങൾക്ക് സാക്ഷിയായ ഈ കരിങ്കൽ കുരിശ് സംരക്ഷിക്കുന്നതിന്റെ ഭാഗമായി പുരാവസ്തു വകുപ്പുമായി ആലോചിച്ച് 153 തിരികൾ ഉള്ള ചുറ്റുവിളക്ക് നവീകരിക്കുകയും ഇന്ന് നാനാജാതി മതസ്ഥരായ ഭക്തജനങ്ങൾക്കായി സമർപ്പിക്കുകയും ചെയ്തു. ഈശോയുടെ കുരിശു മരണത്തിന്റെ ഓർമ്മ പുതുക്കുന്ന എല്ലാ വെള്ളിയാഴ്ചകളിലും കുരിശിന്റെ ചുവട്ടിൽ വന്നണഞ്ഞു തങ്ങളുടെ വിശ്വാസം പ്രഖ്യാപിക്കുന്ന തീർത്ഥടകർ ചുറ്റുവിളക്ക് തെളിച്ച് തങ്ങളുടെ നിയോഗങ്ങൾ സമർപ്പിക്കുകയും ലഭിച്ച അനുഗ്രഹങ്ങൾക്ക് നന്ദി അറിയിക്കുകയും ചെയ്യുന്നു. 2025ലെ മൂന്ന് നോമ്പ് തിരുനാളിന്റെ ഭാഗമായാണ് ഈ നവീകരണം നടന്നത്. ചുറ്റു വിളക്ക് നിർമ്മാണത്തിനായുള്ള തുക സംഭാവന നൽകിയത് ഷാജി & സിബി ഇടക്കരയിൽ ആണ്. വികാരി ഫാ. തോമസ് ആനിമൂട്ടിലിന്റെ നേതൃത്വത്തിൽ അസിസ്റ്റന്റ് വികാരി ഫാ. സന്തോഷ്‌ മുല്ലമംഗലത്ത്, കൈക്കാരന്മാർ, കമ്മറ്റി അംഗങ്ങൾ എന്നിവരുടെ മേൽനോട്ടത്തിൽ പണികൾ പൂർത്തീകരിച്ചു.

Facebook Comments

knanayapathram

Read Previous

കടുത്തുരുത്തി വലിയപള്ളിയിൽ നവീകരിച്ച ചുറ്റുവിളക്കിന്റെ വെഞ്ചരിപ്പ് കർമ്മം വെള്ളിയാഴ്ച

Read Next

കൈപ്പുഴ കിഴക്കേകാട്ടില്‍ റിട്ടയേര്‍ഡ് ഹെഡ്മാസ്റ്റര്‍ കെ.റ്റി. എബ്രഹാം (84) (ഇട്ടിര സാര്‍) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE