

മാത്യു പുളിക്കത്തൊട്ടിയിൽ
ലോകകപ്പ് കബഡി മത്സരങ്ങളിൽ വരെ പത്തരമാറ്റ് തിളക്കവുമായിയെത്തിയ ക്നാനായ കരുത്ത് പ്രവാസി ക്നാനായ സമുഹത്തിനഭിമാനമാവുന്നു. മാഞ്ചസ്റ്റർ യൂണിറ്റിലെ ജിൻസൺ രാജുവാണ് ലോകകപ്പ് കബഡി മത്സരങ്ങളിൽ മൂന്നാം സ്ഥാനത്തെത്തിയ സ്കോട്ലൻഡ് ടീമിൻ്റെ അംഗമായി മത്സരങ്ങളിൽ പങ്കെടുത്തത്. നാൽപ്പതു വയസ്സുള്ളവർ വരെ ടീമിലുണ്ടായിരുന്ന സ്കോട്ലൻഡ് സീനിയർ ടീമിൻ്റെ പ്രതീക്ഷയായിരുന്നു മിന്നും പ്രകടനം കാഴ്ച്ചവച്ച ചെറുപ്പക്കാരനായ ജിൻസൺ.
കരുത്തൻമാരായ ഇൻഡ്യൻടീമുമായി ഒരു മത്സരം സമനിലയിലാക്കാനും വെയിൽസ് ടീമിനും, ഇംഗ്ലണ്ട് ടീമിനും ശക്തമായ വെല്ലുവിളിയുയർത്താനും സ്കോട്ലൻഡിനായത് ജിൻസൻ്റെ മികവുറ്റ പ്രകടനത്തിലൂടെയായിരുന്നു. മാഞ്ചസ്റ്റർ യൂണിറ്റ് UKKCYL അംഗമായ ജിൻസൺ UKKCYL പ്രവർത്തനങ്ങളിലും UKKCA ബാഡ്മിൻ്റൺ ടൂർണമെൻ്റിലും സജീവ സാന്നിധ്യമാണ്. ലക്ഷ്യബോധവും കഠിനാധ്വാനവും വിജയത്തിന് വഴി തെളിയിക്കുമെന്ന് കാണിച്ച് ക്നാനായ യുവജനങ്ങൾക്ക് മാതൃക കാട്ടുകയാണ് ജിൻസൺ രാജു കിഴക്കേപ്പടവിൽ.
മാഞ്ചസ്റ്റർ യൂണിവേഴ്സിറ്റിയിലെ കബഡി ടീമിലെഅംഗമായിരുന്ന ജിൻസൺ രാജു സ്കോട്ലൻഡ് ടീമിലേക്ക് നേരിട്ട് തെരഞ്ഞെടുക്കപ്പെടുകയായിരുന്നു. UKKCA മാഞ്ചസ്റ്റർ യൂണിറ്റ് മുൻ ജോയൻ്റ് സെക്രട്ടറിയായിരുന്ന രാജു തോമസ് കിഴക്കേപ്പടവിലിൻ്റേയും റെജിമോൾ രാജുവിൻ്റേയും മകനാണ് ജിൻസൺ. ആസ്ട്രേലിയയിലേക്ക് താമസം മാറ്റിയ ജിനുമോൾ രാജു ഏക സഹോദരിയാണ്.
ചെറുകര പള്ളി ഇടവകാംഗമായ രാജു തോമസാണ് മകൻ ജിൻസന് കബഡി കളിയിൽ പ്രചോദനമായത്. രാജുവും ജിൻസനും ഒരുമിച്ച് UKKCA ബാഡ്മിൻ്റൺ ടൂർണമെൻ്റിൽ പങ്കെടുത്തിട്ടുണ്ട്. മുൻ റിട്ടയേർഡ് ആർമി ഉദ്ദ്യോഗസ്ഥനും കബഡി ടീമംഗവുമായ രാജുവാണ് മകന് കബഡിയുടെ ബാലപാഠങ്ങൾ പകർന്നേകിയത്. ജിൻസൻറെ മാതാവ് റെജിമോൾ രാജു കരിപ്പാടം പള്ളി ഇടവകാംഗമാണ്.