കോട്ടയം: വന്യജീവി ആക്രമണത്തിൽ മരണപ്പെട്ട മാനന്തവാടി പുതുശ്ശേരി സെന്റ് തോമസ് ക്നാനായ കത്തോലിക്ക ഇടവകാംഗമായ തോമസ് (സാലു) പള്ളിപ്പുറത്തിനെ തന്റെ സ്വന്തം കൃഷിയിടത്തിൽ ജോലി ചെയ്തു കൊണ്ടിരിക്കെ 10 കിലോമീറ്റർ ദൂരെയുള്ള വനത്തിൽ നിന്നും കടന്നുവന്ന് കടുവ ആക്രമിക്കുകയായിരുന്നു. കടുവയുടെ ആക്രമണത്തിൽ ശരീരഭാഗങ്ങളിൽ ആഴമായ മുറിവേൽക്കുകയും ആന്തരികാവയവങ്ങൾ തകരാറിലാകുകയും ചെയ്തതിനോടൊപ്പം ശരീരത്തിൽ നിന്നും അത്യധികം രക്തം വാർന്നുമാണ് മരണം സംഭവിച്ചത്. അടിയന്തിര ചികിത്സക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളുടെ ലഭ്യതക്കുറവും മരണകാരണത്തിൽ പ്രധാനപ്പെട്ടതാണ്.
കുടുംബത്തിന്റെ ഏക ആശ്രയമായിരുന്ന തോമസിന്റെ കുടുംബത്തിന് വേണ്ട ധനസഹായം അടിയന്തരമായി ലഭ്യമാക്കാൻ ഉള്ള ക്രമീകരണങ്ങൾ നടത്തണമെന്നും, കുടുംബാംഗങ്ങളിൽ ഒരാൾക്ക് സർക്കാർ ജോലി ലഭ്യമാക്കാനുള്ള ക്രമീകരണങ്ങൾ നടത്തണമെന്നും, വന്യജീവിയെ അടിയന്തരമായി പിടികൂടി, ഉണ്ടാകാൻ സാധ്യതയുള്ള ദുരന്തങ്ങൾ ഒഴിവാക്കണമെന്നും ക്നാനായ കത്തോലിക്ക കോൺഗ്രസ് ആവശ്യപ്പെട്ടു.
പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി, കേന്ദ്ര വനവകുപ്പ് മന്ത്രി ശ്രീ ഭൂപേന്ദർ യാദവ്, മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ, സംസ്ഥാന വന വകുപ്പ് മന്ത്രി ശ്രീ എ കെ ശശീന്ദ്രൻ എന്നിവർക്ക്, ആവശ്യങ്ങൾ അടിയന്തരമായി നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് ക്നാനായ കത്തോലിക്ക കോൺഗ്രസ് കത്ത് നൽകിയിട്ടുണ്ട്.
തോമസിന്റെ കുടുംബാംഗങ്ങൾക്ക് ആവശ്യമായ മറ്റു സഹായങ്ങൾ അടിയന്തരമായി ലഭ്യമാക്കുന്നതിന് ക്നാനായ കത്തോലിക്കാ കോൺഗ്രസ് മലബാർ റീജിയൻ ഭാരവാഹികളായ ജോസ് കണിയാപറമ്പിൽ, ഷിജു കൂറാനയിൽ, ജോണി പുത്തൻ കണ്ടത്തിൽ എന്നിവരെ കെ.സി. സി ചുമതലപ്പെടുത്തി.
Facebook Comments