ഗുജറാത്തിലെ ഗീര്‍വനങ്ങളില്‍ തപസ്സനുഷ്ഠിച്ചിരുന്ന സന്യാസിനിയാണ് പ്രസന്നാദേവി. സിംഹവും പുലികളും അട്ടഹസിച്ചുനടക്കുന്ന ഗീര്‍വനത്തില്‍ മലയാളിയായ സന്യാസിനി ഒറ്റയ്ക്ക് ജീവിക്കുന്നത് ഒരു അത്ഭുതം തന്നെയാണ്.
മാര്‍പ്പാപ്പാ പ്രത്യേക അനുമതി നല്‍കിയാണ് പ്രസന്നാദേവിയുടെ സന്യാസജീവിതത്തിന് അംഗീകാരം നല്‍കിയത്. ഒട്ടേറെ ഗുണപാഠങ്ങളുടെ ഒരു സര്‍വ്വകലാശാലയായാണ് പ്രസന്നാദേവി വിശേഷിക്കപ്പെട്ടിരുന്നത്.
വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഏതാനും മാസങ്ങളായി ജൂനാഗഡ് സെന്‍്റ് ആന്‍സ് പള്ളി വികാരി ഫാ .വിനോദ് കാനാട്ടിന്‍റെ പരിചരണത്തില്‍ കഴിയവേ ഇന്നലെ (27 / 2 / 2023 ) ലാണ് അന്ത്യം. സംസ്കാരം ഇന്ന് ജൂനാഗഡില്‍.
തൊടുപുഴ എഴുമുട്ടം കുന്നപ്പള്ളില്‍ അന്നക്കുട്ടി തന്‍്റെ 22 ാം വയസില്‍ കന്യാസ്ത്രിയായി. ലിറ്റില്‍ സിസ്റ്റേഴ്സ് ഓഫ് സേക്രഡ് ഹാര്‍ട്ട് എന്ന സന്യാസിനീ സമൂഹത്തിലെ ഗുജറാത്തിലെ മഠത്തിലായിരുന്നു തുടക്കം. പിന്നീട് താപസ ജീവിതം തെരഞ്ഞെടുത്ത അന്നക്കുട്ടി പ്രസന്നാ ദേവി എന്ന പേരു സ്വീകരിച്ചു ഗീര്‍ വനാന്തരങ്ങളില്‍ തപസാരംഭിച്ചു. പക്ഷേ 1997 ലാണ് വത്തിക്കാന്‍ പ്രസന്നദേവി എന്ന പേരു സ്വീകരിക്കാന്‍ അനുമതി നല്‍കിയത്.